നമ്മുടെ എഴുത്തുകാർ

എല്ലാം കാണുക

ലേഖനങ്ങൾ എഴുതിയത് മർവിൻ വില്യംസ്

യേശുവിൽ സ്വസ്ഥത കണ്ടെത്തുക

അസ്വസ്ഥമായ ആത്മാവ് സമ്പത്തിലും വിജയത്തിലും ഒരിക്കലും തൃപ്തിയടയുകയില്ല. അമേരിക്കയിൽ ജീവിച്ചിരുന്ന ഒരു കൺട്രി മ്യൂസിക് ഗായകൻ ഈ സത്യത്തിന് ഒരു ഉദാഹരണമാണ്. അദ്ദേഹത്തിന്റെ നാൽപതോളം ആൽബങ്ങൾ ബിൽബോർഡിന്റെ (അമേരിക്കൻ മ്യൂസിക് ആൻഡ്  എന്റേർടയിനടമെന്റ് മാസിക) കൺട്രി മ്യൂസിക് ടോപ്പ്-ടെൻ ചാർട്ടുകളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്, അത്ര തന്നെ നമ്പർ വൺ സിംഗിൾസുകളും ഉണ്ട്. എന്നാൽ അദ്ദേഹം ഒന്നിലധികം തവണ വിവാഹം കഴിക്കുകയും ജയിലിൽ കഴിയുകയും മറ്റും ചെയ്തിട്ടുണ്ട്. തന്റെ എല്ലാ നേട്ടങ്ങൾക്കും നടുവിൽ, ഒരിക്കൽ അദ്ദേഹം വിലപിച്ചു: “എന്റെ നേട്ടങ്ങൾ കൊണ്ടും വിവാഹങ്ങൾ കൊണ്ടും സന്തോഷങ്ങൾ കൊണ്ടും ഞാനൊരിക്കലും കീഴടക്കിയിട്ടില്ലാത്ത ഒരു അസ്വസ്ഥത എന്റെ ആത്മാവിലുണ്ട്.`അത് എപ്പോഴും ഒരു പരിധിവരെ അവിടെയുണ്ട്. ഞാൻ മരിക്കുന്ന ദിവസം വരെ അതുണ്ടായിരിക്കും.'' ദുഃഖകരമെന്നു പറയട്ടെ, ജീവിതം അവസാനിക്കുന്നതിനു മുമ്പ് അദ്ദേഹത്തിന് തന്റെ ആത്മാവിൽ സ്വസ്ഥത കണ്ടെത്താൻ കഴിഞ്ഞില്ല. 

ഈ സംഗീതജ്ഞനെ പോലെ, പാപത്തിലും അതിന്റെ അനന്തരഫലങ്ങളിലും കഷ്ടപ്പെട്ട് മടുത്ത എല്ലാവരെയും വ്യക്തിപരമായി തന്റെ അടുക്കൽ വരാൻ യേശു ക്ഷണിക്കുന്നു: "എന്റെ അടുക്കൽ വരുവിൻ," അവൻ പറയുന്നു. യേശുവിൽ നാം രക്ഷ കണ്ടെത്തുമ്പോൾ, അവൻ നമ്മുടെ ഭാരങ്ങൾ വഹിച്ച് നമ്മെ "ആശ്വസിപ്പിക്കും" (മത്താ. 11:28). അവനിൽ വിശ്വസിക്കുക, അവൻ പ്രദാനം ചെയ്യുന്ന സമൃദ്ധമായ ജീവിതം എങ്ങനെ ജീവിക്കാമെന്ന് അവനിൽ നിന്ന് പഠിക്കുക എന്നിവ മാത്രമാണ് അവൻ ആവശ്യപ്പെടുന്നത് (യോഹ. 10:10). യേശുവിന്റെ ശിഷ്യത്വത്തിന്റെ നുകം ഏറ്റെടുക്കുന്നത് "(നമ്മുടെ) ആത്മാക്കൾക്ക് ആശ്വാസം കണ്ടെത്തുന്നതിൽ'' കലാശിക്കുന്നു (മത്താ. 11:29). 

നാം യേശുവിന്റെ അടുക്കൽ വരുമ്പോൾ, ദൈവത്തോടുള്ള നമ്മുടെ ഉത്തരവാദിത്വത്തെ അവൻ ചുരുക്കുന്നില്ല. അവനിൽ ജീവിക്കുവാൻ, പുതിയതും ഭാരം കുറഞ്ഞതുമായ ഒരു മാർഗം നൽകിക്കൊണ്ട് അവൻ നമ്മുടെ അസ്വസ്ഥമായ ആത്മാക്കൾക്ക് സമാധാനം നൽകുന്നു. അങ്ങനെ അവൻ നമുക്ക് യഥാർത്ഥ സ്വസ്ഥത നൽകുന്നു.

ഗുരുവിനെപ്പോലെ

മൂന്ന് വയസുള്ള വൈറ്റ്-ബെൽറ്റ് കരാട്ടെ വിദ്യാർത്ഥിനി തന്റെ ഗുരുവിനെ അനുകരിച്ച വീഡിയോ വൈറലായി. വലിയ ആവേശത്തോടെയും ഉറപ്പോടും ആ കൊച്ചു പെൺകുട്ടി തന്റെ ഗുരുവിനൊപ്പം കരാട്ടെ ശബ്ദം മുഴക്കി. പിന്നെ, സമചിത്തതയോടെ, ശ്രദ്ധയോടെ, ഭംഗിയും ചുറുചുറുക്കുമുള്ള ആ കൊച്ചു പെൺകുട്ടി അവളുടെ ഗുരു പറയുന്നതും ചെയ്യുന്നതുമായ എല്ലാ കാര്യങ്ങളും അനുകരിച്ചു - കുറഞ്ഞപക്ഷം, അവൾ നന്നായി ശ്രമിക്കുകയെങ്കിലും ചെയ്തു!

യേശു ഒരിക്കൽ പറഞ്ഞു, "ശിഷ്യൻ ഗുരുവിനു മീതെയല്ല, അഭ്യാസം തികഞ്ഞവൻ എല്ലാം ഗുരുവിനെപ്പോലെ ആകും" (ലൂക്കാ 6:40). തന്നെ അനുകരിക്കുന്നവൻ  മനസ്സലിവുള്ളവനും സ്നേഹമുള്ളവനും വിവേചനരഹിതനും ആയിരിക്കണമെന്ന് അവൻ പറഞ്ഞു (വാ. 37-38). അവർ ആരെയാണ് പിന്തുടരുന്നതെന്ന് വിവേചിച്ചറിയണമെന്നും അവൻ തന്റെ ശിഷ്യന്മാരോട് പറഞ്ഞു: “കുരുടനു കുരുടനെ വഴികാട്ടുവാൻ കഴിയുമോ? ഇരുവരും കുഴിയിൽ വീഴുകയില്ലയോ?” (വാ. 39). അന്ധരായ വഴികാട്ടികളും ആളുകളെ ദുരന്തത്തിലേക്ക് നയിക്കുന്നവരുമായ പരീശന്മാർ ഈ മാനദണ്ഡം അനുസരിച്ച് അയോഗ്യരാണെന്ന് അവന്റെ ശിഷ്യന്മാർ തിരിച്ചറിയേണ്ടതുണ്ട് (മത്തായി 15:14). അവരുടെ ഗുരുവിനെ പിന്തുടരുന്നതിന്റെ പ്രാധാന്യം അവർ മനസ്സിലാക്കേണ്ടതുണ്ട്. ക്രിസ്തുവിന്റെ ശിഷ്യന്മാരുടെ ലക്ഷ്യം യേശുവിനെപ്പോലെ ആകുക എന്നതായിരുന്നു. അതിനാൽ, ദയയെ കുറിച്ചും സ്നേഹത്തെ കുറിച്ചും ഉള്ള ക്രിസ്തുവിന്റെ പ്രബോധനങ്ങൾ ശ്രദ്ധാപൂർവം ശ്രവിയ്ക്കുകയും  അത് ജീവിതത്തിൽ പ്രാവർത്തികമാക്കുകയും ചെയ്യേണ്ടത് അവർക്ക് ആവശ്യമായിരുന്നു.

ഇന്ന് യേശുവിനെ അനുകരിക്കാൻ ശ്രമിക്കുന്ന വിശ്വാസികൾ എന്ന നിലയിൽ, നമുക്ക് നമ്മുടെ ജീവിതം നമ്മുടെ ഗുരുനാഥന് സമർപ്പിക്കാം, അങ്ങനെ നമുക്ക് അറിവിലും ജ്ഞാനത്തിലും പെരുമാറ്റത്തിലും അവനെപ്പോലെയാകുവാൻ കഴിയും. അവന്റെ ഉദാരവും സ്നേഹനിർഭരവുമായ വഴികൾ പ്രതിഫലിപ്പിക്കാൻ നമ്മെ സഹായിക്കാൻ അവനു മാത്രമേ കഴിയൂ.

നമ്മുടെ എല്ലാ ഇടപാടുകളിലും

1524 ൽ, മാർട്ടിൻ ലൂഥർ ഇങ്ങനെ നിരീക്ഷിച്ചു: “വ്യാപാരികൾക്ക് തങ്ങൾക്കിടയിൽ ഒരു പൊതുനിയമമുണ്ട്, അത് അവരുടെ മുഖ്യ തത്വമാണ്. . . . എനിക്ക് എന്റെ ലാഭം ഉള്ളിടത്തോളവും എന്റെ അത്യാഗ്രഹം തൃപ്തിപ്പെടുത്തുന്നിടത്തോളവും ഞാൻ എന്റെ അയൽക്കാരനെ കാര്യമാക്കുന്നില്ല.’’ ഇരുനൂറിലേറെ വർഷങ്ങൾക്കുശേഷം, ന്യൂജേഴ്‌സിയിലെ മൗണ്ട് ഹോളിയിൽ നിന്നുള്ള ജോൺ വൂൾമാൻ, യേശുവിനോടുള്ള പ്രതിബദ്ധത തന്റെ തയ്യൽക്കട ഇടപാടുകളെ സ്വാധീനിക്കാൻ അനുവദിച്ചു. അടിമകളെ മോചിപ്പിക്കുന്നതിനുള്ള പിന്തുണയുടെ പേരിൽ, തൊഴിലാളികളെ നിർബന്ധിച്ചു പണിയെടുപ്പിക്കുന്ന കമ്പനികളിൽ നിന്ന് കോട്ടൺ അല്ലെങ്കിൽ ഡൈ വാങ്ങാൻ അദ്ദേഹം വിസമ്മതിച്ചു. വ്യക്തമായ മനസ്സാക്ഷിയോടെ, അദ്ദേഹം തന്റെ അയൽക്കാരനെ സ്‌നേഹിക്കുകയും തന്റെ എല്ലാ ഇടപാടുകളിലും സത്യസന്ധതയും ആത്മാർത്ഥതയും പുലർത്തി ജീവിക്കുകയും ചെയ്തു.

അപ്പൊസ്തലനായ പൗലൊസ് “വിശുദ്ധിയിലും നിർമ്മലതയിലും’’ ജീവിക്കാൻ ശ്രമിച്ചു (2 കൊരിന്ത്യർ 1:12). കൊരിന്തിലെ ചിലർ യേശുവിന്റെ ഒരു അപ്പൊസ്തലൻ എന്ന നിലയിലുള്ള അവന്റെ അധികാരത്തെ തുരങ്കം വയ്ക്കാൻ ശ്രമിച്ചപ്പോൾ അവൻ അവരുടെ ഇടയിൽ തന്റെ പെരുമാറ്റത്തെ ന്യായീകരിച്ചു. തന്റെ വാക്കുകൾക്കും പ്രവൃത്തികൾക്കും ഏറ്റവും അടുത്ത സൂക്ഷ്മപരിശോധനയെ നേരിടാൻ കഴിയുമെന്ന് അവൻ എഴുതി (വാ. 13). ഫലപ്രാപ്തിക്കായി താൻ ആശ്രയിക്കുന്നത് സ്വസന്തശക്തിയിലല്ല, ദൈവത്തിന്റെ ശക്തിയിലും കൃപയിലാണെന്നും അവൻ കാണിച്ചു (വാ. 12). ചുരുക്കത്തിൽ, പൗലൊസിന്റെ ക്രിസ്തുവിലുള്ള വിശ്വാസം അവന്റെ എല്ലാ ഇടപാടുകളിലും വ്യാപിച്ചു.

നാം യേശുവിന്റെ സ്ഥാനപതികളായി ജീവിക്കുമ്പോൾ, നമ്മുടെ എല്ലാ ഇടപാടുകളിലും - കുടുംബം, ബിസിനസ്സ്, കൂടാതെ മറ്റു പലതിലും - സുവാർത്ത മുഴങ്ങാൻ നമുക്ക് ശ്രദ്ധിക്കാം. ദൈവത്തിന്റെ ശക്തിയാലും കൃപയാലും നാം അവന്റെ സ്‌നേഹം മറ്റുള്ളവർക്ക് വെളിപ്പെടുത്തുമ്പോൾ, നാം അവനെ ബഹുമാനിക്കുകയും നമ്മുടെ അയൽക്കാരെ സ്‌നേഹിക്കുകയും ആണു ചെയ്യുന്നത്.

ആവശ്യമുള്ളതു മാത്രം

ഫിഡ്‌ലർ ഓൺ ദി റൂഫ് എന്ന സിനിമയിൽ, തന്റെ മൂന്ന് പെൺമക്കളെ വിവാഹം കഴിക്കാൻ ശ്രമിക്കുന്ന ഒരു പാവപ്പെട്ട കർഷകനായ ടെവി, അവന്റെ സാമ്പത്തികാവസ്ഥയെക്കുറിച്ച് ദൈവത്തോട് സത്യസന്ധമായി സംസാരിക്കുന്നു: “അങ്ങു നിരവധി ദരിദ്രരെ സൃഷ്ടിച്ചു. ദരിദ്രനായിരിക്കുന്നതിൽ ലജ്ജയില്ല എന്ന് ഞാൻ മനസ്സിലാക്കുന്നു. പക്ഷേ അതു വലിയ ബഹുമതിയുമല്ല! ഇപ്പോൾ, എനിക്ക് ഒരു ചെറിയ ഭാഗ്യം ഉണ്ടായിരുന്നെങ്കിൽ അതു ഭീകരമാകുമായിരുന്നോ! . . . ഞാൻ ഒരു ധനികനായിരുന്നെങ്കിൽ, വിശാലവും ശാശ്വതവുമായ എന്തെങ്കിലും പദ്ധതിയെ അത് നശിപ്പിക്കുമായിരുന്നോ?’’

എഴുത്തുകാരനായ ഷോലെം അലൈഷെം ഈ സത്യസന്ധമായ വാക്കുകൾ ടെവിയുടെ നാവിൽ വയ്ക്കുന്നതിന് അനേക നൂറ്റാണ്ടുകൾക്ക് മുമ്പ്, സദൃശവാക്യങ്ങളുടെ പുസ്തകത്തിൽ അഗൂർ ദൈവത്തോട് സമാനമായ നിലയിൽ സത്യസന്ധമായതും എന്നാൽ കുറച്ച് വ്യത്യസ്തവുമായ ഒരു പ്രാർത്ഥന നടത്തി. തനിക്ക് ദാരിദ്ര്യമോ സമ്പത്തോ നൽകരുതെന്ന് അഗൂർ ദൈവത്തോട് ആവശ്യപ്പെട്ടു - പകരം “നിത്യവൃത്തി’’ നൽകണം (30:8). “വളരെയധികം’’ ഉള്ളത് അവനെ അഹങ്കാരിയാക്കുകയും ദൈവത്തിന്റെ സ്വഭാവത്തെ നിഷേധിക്കുന്ന ഒരു പ്രായോഗിക നിരീശ്വരവാദിയാക്കി മാറ്റുകയും ചെയ്യുമെന്ന് അവനറിയാമായിരുന്നു. മാത്രമല്ല, താൻ “ദരിദ്രനാകാൻ’’ അനുവദിക്കരുതെന്നും അവൻ ദൈവത്തോട് ആവശ്യപ്പെട്ടു, കാരണം അത് മറ്റുള്ളവരിൽ നിന്ന് മോഷ്ടിച്ചുകൊണ്ട് ദൈവത്തിന്റെ നാമത്തെ അപമാനിക്കാൻ ഇടയാക്കിയേക്കാം (വാ. 9). ആഗൂർ ദൈവത്തെ തന്റെ ഏക ദാതാവായി തിരിച്ചറിഞ്ഞു, തന്റെ ദൈനംദിന ആവശ്യങ്ങൾക്ക്  “ആവശ്യമുള്ളതു മാത്രം’’ ദൈവത്തോട് ആവശ്യപ്പെട്ടു. അവന്റെ പ്രാർത്ഥന, ദൈവത്തെയും അവനിൽ മാത്രം കണ്ടെത്തുന്ന സംതൃപ്തിയെയും പിന്തുടരുന്ന മനോഭാവത്തെ വെളിപ്പെടുത്തി.

നമുക്കുള്ള എല്ലാറ്റിന്റെയും ദാതാവായി ദൈവത്തെ അംഗീകരിക്കുന്ന ആഗൂരിന്റെ മനോഭാവം നമുക്കുണ്ടാകട്ടെ. അവന്റെ നാമത്തെ ബഹുമാനിക്കുന്ന സാമ്പത്തിക കാര്യനിർവഹണം പിന്തുടരുമ്പോൾ, നമുക്ക് അവന്റെ മുമ്പാകെ –“ആവശ്യമുള്ളതു മാത്രം’’ അല്ല, ആവശ്യത്തിലധികവും പ്രദാനം ചെയ്യുന്നവന്റെ മുമ്പാകെ - സംതൃപ്തിയിൽ ജീവിക്കാൻ കഴിയും.

നിങ്ങളെത്തന്നെ ജാഗ്രതയോടെ കാക്കുക

ഒരു മനുഷ്യനും നിരവധി സുഹൃത്തുക്കളും ഹിമപാത മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ച ഒരു സ്‌കീ റിസോർട്ട് ഗേറ്റിലൂടെ കടന്ന് സ്‌നോബോർഡിംഗ് ആരംഭിച്ചു. രണ്ടാമത്തെ യാത്രയിൽ, ആരോ വിളിച്ചുപറഞ്ഞു, “ഹിമപാതം!’’ എന്നാൽ ആ മനുഷ്യൻ രക്ഷപ്പെടാൻ കഴിയാതെ മഞ്ഞുവീഴ്ചയിൽ മരിച്ചു. ചിലർ അയാളെ തുടക്കക്കാരനെന്ന് വിളിച്ച് വിമർശിച്ചു. എന്നാൽ അങ്ങനെ ആയിരുന്നില്ല; അയാൾ ഒരു ഹിമപാത പരിശീലന സർട്ടിഫിക്കേറ്റുള്ള “ഗൈഡ്’’ ആയിരുന്നു. ഏറ്റവും കൂടുതൽ ഹിമപാത പരിശീലനമുള്ള സ്‌കീയർമാരും സ്‌നോബോർഡർമാരും തെറ്റായ കണക്കുകൂട്ടലിന് വഴങ്ങാനുള്ള സാധ്യത കൂടുതലാണെന്ന് ഒരു ഗവേഷകൻ പറഞ്ഞു. “[സ്‌നോബോർഡർ] തന്റെ ജാഗ്രത കൈവിട്ടതുകൊണ്ടാണ് മരിച്ചത്.’’

യിസ്രായേൽ വാഗ്ദത്ത ദേശത്തേക്ക് പോകാൻ ഒരുങ്ങുമ്പോൾ, തന്റെ ജനം തങ്ങളെത്തന്നേ ജാഗ്രതയോടെ കാത്തുകൊള്ളണമെന്ന് - ശ്രദ്ധാലുക്കളും ജാഗ്രത പുലർത്തുന്നവരും ആയിരിക്കണമെന്ന്് - ദൈവം ആഗ്രഹിച്ചു. അതുകൊണ്ട് അവന്റെ എല്ലാ “ചട്ടങ്ങളും വിധികളും’’ (ആവർത്തനം 4:1-2) അനുസരിക്കാനും അനുസരിക്കാത്തവരുടെമേൽ വന്ന മുൻകാല ന്യായവിധി ഓർക്കാനും അവൻ അവരോടു കൽപ്പിച്ചു (വാ. 3-4). അവർ സ്വയം പരിശോധിക്കാനും അവരുടെ ആന്തരിക ജീവിതത്തെ നിരീക്ഷിക്കാനും “ജാഗ്രതയുള്ളവരായിരിക്കണം’’ (വാ. 9). പുറത്തുനിന്നുള്ള ആത്മീയ അപകടങ്ങൾക്കെതിരെയും ഉള്ളിൽ നിന്നുള്ള ആത്മീയ നിസ്സംഗതക്കെതിരെയും ജാഗ്രത പുലർത്താൻ ഇത് അവരെ സഹായിക്കും.

നമ്മുടെ ജാഗ്രത ഉപേക്ഷിച്ച് നിസ്സംഗതയിലേക്കും ആത്മവഞ്ചനയിലേക്കും വീഴാൻ എളുപ്പമാണ്. എന്നാൽ ജീവിതത്തിൽ വീഴ്ച സംഭവിക്കാതിരിക്കാനുള്ള ശക്തിയും വീഴ്ച സംഭവിച്ചാൽ അവന്റെ കൃപയാൽ ക്ഷമയും നൽകാൻ ദൈവത്തിനു കഴിയും. അവനെ പിന്തുടരുകയും അവന്റെ ജ്ഞാനത്തിലും കരുതലിലും വിശ്രമിക്കുകയും ചെയ്യുന്നതിലൂടെ, നമുക്ക് ജാഗ്രത പാലിക്കാനും നല്ല തീരുമാനങ്ങൾ എടുക്കാനും കഴിയും!

ദൈവം സംസാരിച്ചു

1876 ൽ, കണ്ടുപിടുത്തക്കാരനായ അലക്‌സാണ്ടർ ഗ്രഹാം ബെൽ, ടെലിഫോണിലൂടെ ആദ്യത്തെ വാക്കുകൾ സംസാരിച്ചു. അദ്ദേഹം തന്റെ സഹായിയായ തോമസ് വാട്‌സണെ വിളിച്ചു, “വാട്‌സൺ, ഇവിടെ വരൂ. എനിക്ക് താങ്കളെ കാണണം.” വിറയലോടെയും വിദൂരമായും, എന്നാൽ മനസ്സിലാക്കാവുന്ന നിലയിലും, ബെൽ പറഞ്ഞത് വാട്‌സൺ കേട്ടു. ഒരു ടെലിഫോൺ ലൈനിലൂടെ ബെൽ സംസാരിച്ച ആദ്യ വാക്കുകൾ, മനുഷ്യ ആശയവിനിമയത്തിൽ ഒരു പുതിയ ദിവസം ഉദയം ചെയ്തതായി തെളിയിച്ചു.

“പാഴും ശൂന്യവുമായ” ഭൂമിയിലേക്ക് (ഉല്പത്തി 1:2) ആദ്യ ദിവസത്തിന്റെ പ്രഭാതത്തെ സ്ഥാപിച്ചുകൊണ്ട്, ദൈവം തന്റെ ആദ്യ വാക്കുകൾ സംസാരിച്ചു: “വെളിച്ചം ഉണ്ടാകട്ടെ” (വാ. 3). ഈ വാക്കുകൾ സൃഷ്ടിപ്പിൻ ശക്തി നിറഞ്ഞതായിരുന്നു. അവൻ സംസാരിച്ചു, അവൻ പ്രഖ്യാപിച്ചത് നിലവിൽ വന്നു (സങ്കീർത്തനം 33:6, 9). ദൈവം പറഞ്ഞു, “വെളിച്ചം ഉണ്ടാകട്ടെ.” അങ്ങനെ സംഭവിച്ചു. ഇരുട്ടും അരാജകത്വവും വെളിച്ചത്തിന്റെയും ക്രമത്തിന്റെയും പ്രകാശത്തിനു വഴിമാറിയപ്പോൾ അവിടുത്തെ വാക്കുകൾ ഉടനടി വിജയം നേടി. ഇരുട്ടിന്റെ ആധിപത്യത്തോടുള്ള ദൈവത്തിന്റെ ഉത്തരം വെളിച്ചമായിരുന്നു. അവിടുന്നു വെളിച്ചത്തെ സൃഷ്ടിച്ചപ്പോൾ അത് “നല്ലത് ” എന്ന് അവിടുന്നു കണ്ടു (ഉല്പത്തി 1:4).

ദൈവത്തിന്റെ ആദ്യ വാക്കുകൾ, യേശുവിലുള്ള വിശ്വാസികളുടെ ജീവിതത്തിൽ ശക്തമായി തുടരുന്നു. ഓരോ പുതിയ ദിവസവും ഉദിക്കുമ്പോൾ, ദൈവം തന്റെ വാക്കുകൾ നമ്മുടെ ജീവിതത്തിൽ പുനഃസ്ഥാപിക്കുന്നതുപോലെയാണത്. അന്ധകാരം - അക്ഷരാർത്ഥത്തിലും ആലങ്കാരികമായും - അവിടുത്തെ പ്രകാശത്തിന്റെ തതേജസ്സിനു് വഴിമാറുമ്പോൾ, നമുക്ക് അവനെ സ്തുതിക്കുകയും, അവൻ നമ്മെ വിളിച്ചിരിക്കുന്നുവെന്നും നമ്മെ യഥാർത്ഥമായി കാണുന്നുവെന്നും അംഗീകരിക്കുകയും ചെയ്യാം.

ഹൃദയത്തിൽ നിന്ന്

"ഓപ്പറേഷൻ നോഹാസ് ആർക്" എന്നു പേരിട്ട, മൃഗങ്ങളെ രക്ഷിക്കുന്ന ഒരു പ്രോഗ്രാം മൃഗ സ്നേഹികൾക്ക് ഒരു തമാശയായി തോന്നാമെങ്കിലും, അമേരിക്കയിലെ മൃഗസംരക്ഷണ സമിതിക്ക് ഇതൊരു പേടിസ്വപ്നമായി മാറി. ഒരു വീട്ടിൽ നിന്നും പുറപ്പെടുന്ന ശബ്ദവും ദുസ്സഹമായ മണവും മൂലം പരാതികളുണ്ടായപ്പോൾ അവിടം പരിശോധിച്ച സമിതി കണ്ടെത്തിയത് 400 ലധികം മൃഗങ്ങൾ അവിടെ തീർത്തും അവഗണിക്കപ്പെട്ട സ്ഥിതിയിലായിരുന്നു എന്നതാണ്(പിന്നീട് അവയെ നീക്കം ചെയ്തു).

നാം ഇതുപോലെ നൂറ് കണക്കിന് മൃഗങ്ങളെ വൃത്തിഹീനമായ സാഹചര്യത്തിൽ സൂക്ഷിക്കുന്നുണ്ടാകില്ല. എന്നാൽ നമ്മുടെ ഹൃദയത്തിൽ സൂക്ഷിക്കുന്ന പാപപങ്കിലമായ ചിന്തകളും പ്രവൃത്തികളും തിരിച്ചറിഞ്ഞ് ഉപേക്ഷിക്കേണ്ടതാണെന്ന് യേശു പറഞ്ഞു.

ഒരു വ്യക്തിയെ ശുദ്ധനോ അശുദ്ധനോ ആക്കുന്നതിനെ സംബന്ധിച്ച് ശിഷ്യരെ പഠിപ്പിക്കുമ്പോൾ യേശു പറഞ്ഞത്, കഴുകാത്ത കൈയോ "വായിക്കകത്ത് കടക്കുന്നതോ" അല്ല ഒരുവനെ അശുദ്ധനാക്കുന്നത്, മറിച്ച് ദുഷ്ട ഹൃദയമാണ് (മത്തായി 15:17-19 ). ഹൃദയത്തിലെ ദുർഗന്ധം ജീവിതത്തിലൂടെ പുറത്തേക്ക് വമിക്കാതിരിക്കില്ല. അതിനുശേഷം യേശു "ഹൃദയത്തിൽ നിന്ന് പുറപ്പെടുന്ന" തിന്മകൾക്ക് ഉദാഹരണം പറഞ്ഞത് (വാ.19). ബാഹ്യമായ മത കർമ്മങ്ങൾക്കോ ആചാരങ്ങൾക്കോ അവയെ വിശുദ്ധമാക്കാൻ കഴിയില്ല. ദൈവം നമ്മുടെ ഹൃദയങ്ങളെ രൂപാന്തരപ്പെടുത്തണം.

ഉള്ളിൽ നിന്നും പുറത്തേക്ക് എന്ന യേശുവിന്റെ ഈ ധാർമ്മികത നമുക്ക് അംഗീകരിച്ച് ഹൃദയത്തിന്റെ ദുർഗന്ധം വമിക്കുന്ന മാലിന്യങ്ങൾ നീക്കി വിശുദ്ധീകരിക്കാൻ അവനെ അനുവദിക്കാം. അവൻ നമ്മുടെ ഹൃദയത്തിൽ നിന്ന് പുറപ്പെടുന്നവയെ തുറന്നു കാണിച്ച്, നമ്മുടെ വാക്കുകളും പ്രവൃത്തികളും അവന്റെ താല്പര്യത്തിനനുസൃതമാക്കുമ്പോൾ, നമ്മുടെ ജീവിതം പൊഴിക്കുന്ന സുഗന്ധം അവനെ പ്രസാദിപ്പിക്കുന്നതാകും.

രണ്ടു വീടുകൾ

വീടുകളുടെ സ്ഥിരത പരിശോധിക്കുന്നതിനായി, എഞ്ചിനീയർമാർ മൂന്നു തരം കെട്ടിടങ്ങളിൽ 8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം സൃഷ്ടിച്ചു. കളിമൺ ഭിത്തികൾ ഉപയോഗിച്ച് നിർമ്മിച്ച കച്ചാ കെട്ടിടങ്ങൾ പൂർണ്ണമായും നശിച്ചു. മറ്റുപയോഗിച്ച മേസ്തിരിമാർ നിർമ്മിച്ച ഇഷ്ടിക ചുവരുകൾ ഉള്ള കെട്ടിടങ്ങൾ കുലുങ്ങുകയും ഒടുവിൽ തകർന്നുവീഴുകയും ചെയ്തു. എന്നാൽ നല്ല സിമന്റ് ചാന്തുപയോഗിച്ച് നിർമ്മിച്ചവയ്ക്കു കനത്ത വിള്ളൽ മാത്രമാണുണ്ടായത്. എഞ്ചിനീയർമാരിൽ ഒരാൾ ഇങ്ങനെ ചോദിച്ചുകൊണ്ടു പഠനം സംഗ്രഹിച്ചു, “ഏതു വീട്ടിലാണ് നിങ്ങൾ താമസിക്കുന്നത്?’’

ദൈവരാജ്യജീവിതത്തിന്റെ മൂല്യങ്ങളെക്കുറിച്ചുള്ള തന്റെ പഠിപ്പിക്കൽ ഉപസംഹരിച്ചുകൊണ്ട് യേശു പറഞ്ഞു, “എന്റെ ഈ വചനങ്ങളെ കേട്ടു ചെയ്യുന്നവൻ ഒക്കെയും പാറമേൽ വീടു പണിത ബുദ്ധിയുള്ള മനുഷ്യനോടു തുല്യനാകുന്നു’’ (മത്തായി 7:24). ശക്തമായ കാറ്റ് വീശിയടിച്ചെങ്കിലും വീട് നിലനിന്നു. നേരെമറിച്ച്, കേട്ടിട്ടും അനുസരിക്കാത്ത വ്യക്തി, “മണലിന്മേൽ വീടുപണിത മനുഷ്യനോടു തുല്യനാകുന്നു’’ (വാക്യം 26). ശക്തമായ കാറ്റു വീശി, കൊടുങ്കാറ്റിന്റെ തീവ്രതയിൽ വീട് തകർന്നു. യേശു തന്റെ ശ്രോതാക്കൾക്ക് രണ്ട് തിരഞ്ഞെടുപ്പുകൾ നൽകി: അവനോടുള്ള അനുസരണത്തിന്റെ ഉറച്ച അടിത്തറയിൽ, അല്ലെങ്കിൽ നിങ്ങളുടെ സ്വന്തം വഴികളുടെ അസ്ഥിരമായ മണലിൽ നിങ്ങളുടെ ജീവിതം കെട്ടിപ്പടുക്കുക.

നമുക്കും ഒരു തിരഞ്ഞെടുപ്പു നടത്തേണ്ടതുണ്ട്. നാം നമ്മുടെ ജീവിതം യേശുവിൽ കെട്ടിപ്പടുക്കുമോ, അവന്റെ വാക്കുകൾ അനുസരിക്കുമോ അതോ അവന്റെ കല്പനകളെ അനുസരിക്കാതെ ജീവിക്കുമോ? പരിശുദ്ധാത്മാവിന്റെ സഹായത്താൽ, ക്രിസ്തുവിൽ നമ്മുടെ ജീവിതം കെട്ടിപ്പടുക്കുന്നതു നമുക്കു തിരഞ്ഞെടുക്കാം.

മനസ്സലിവുള്ള ഒരു പിതാവ്

ഇരുമ്പുടുപ്പുള്ള വണ്ടുകൾ ശത്രുക്കളിൽ നിന്ന് അവയെ സംരക്ഷിക്കുന്ന കടുപ്പമുള്ള പുറംതോടു നിമിത്തം പേരുകേട്ടതാണ്. എന്നിരുന്നാലും, ഒരു പ്രത്യേക ഇനത്തിന് സമ്മർദ്ദത്തെ താങ്ങാനുള്ള അസാധാരണമായ ശക്തിയുണ്ട്. പ്രാണിയുടെ കഠിനമായ പുറംതോട് ശരീരത്തിൽ ഒരുമിച്ചു ചേരുന്ന വിള്ളലുകളേക്കാൾ നീണ്ടുകിടക്കുന്നു. അതിന്റെ പരന്ന പുറവും ശ്രദ്ധയാകർഷിക്കാത്ത നിർമ്മിതിയും ചതവുകളെ പ്രതിരോധിക്കാൻ സഹായിക്കുന്നു. ശരീരഭാരത്തിന്റെ ഏകദേശം 40,000 മടങ്ങ് സമ്മർദ്ദ ശക്തിയെ അതിജീവിക്കാൻ ഇതിന് കഴിയുമെന്ന് ശാസ്ത്രീയ പരിശോധനകൾ കാണിക്കുന്നു.

ദൈവം ഈ പ്രാണിയെ കൂടുതൽ കഠിനമാക്കിയതുപോലെ, അവൻ യിരെമ്യാവിനും പ്രതിരോധശേഷി നൽകി. യിസ്രായേലിന് ഇഷ്ടപ്പെടാത്ത സന്ദേശങ്ങൾ നൽകുമ്പോൾ പ്രവാചകനു കടുത്ത സമ്മർദ്ദം നേരിടേണ്ടി വരും, അതിനാൽ ദൈവം അവനെ “ഇരിമ്പുതൂണും താമ്രമതിലുകളും’’ ആക്കുമെന്നു വാഗ്ദാനം ചെയ്തു (യിരെമ്യാവ് 1:18). പ്രവാചകൻ നിരപ്പാക്കപ്പെടുകയോ പൊളിക്കപ്പെടുകയോ അടിച്ചമർത്തപ്പെടുകയോ ചെയ്യുകയില്ല. ദൈവത്തിന്റെ സാന്നിധ്യവും രക്ഷാശക്തിയും നിമിത്തം അവന്റെ വാക്കുകൾ ശക്തമായി നിലകൊള്ളും.

ജീവിതത്തിലുടനീളം, യിരെമ്യാവിനെ തെറ്റായി കുറ്റം ആരോപിക്കുകയും അറസ്റ്റ് ചെയ്യുകയും വിചാരണ ചെയ്യുകയും മർദിക്കുകയും തടവിലിടുകയും കിണറ്റിലേക്കു വലിച്ചെറിയുകയും ചെയ്തു ... എന്നിട്ടും അവൻ അതിജീവിച്ചു. ആന്തരിക പോരാട്ടങ്ങളുടെ ഭാരമുണ്ടായിട്ടും യിരെമ്യാവ് ഉറച്ചുനിന്നു. സംശയവും സങ്കടവും അവനെ അലട്ടി. നിരന്തരമായ തിരസ്‌കരണവും ബാബിലോണിയൻ അധിനിവേശത്തെക്കുറിച്ചുള്ള ഭയവും അവന്റെ മാനസിക സമ്മർദ്ദം കൂട്ടി.

അവന്റെ ആത്മാവും സാക്ഷ്യവും തകർന്നുപോകാതിരിക്കാൻ ദൈവം യിരെമ്യാവിനെ നിരന്തരം സഹായിച്ചു. ദൈവം നമുക്കു നൽകിയ ദൗത്യം ഉപേക്ഷിക്കാനോ അല്ലെങ്കിൽ വിശ്വാസപൂരിതമായ ജീവിതത്തിൽ നിന്ന് പിന്മാറാനോ തോന്നുമ്പോൾ, യിരെമ്യാവിന്റെ ദൈവമാണ് നമ്മുടെ ദൈവമെന്നു നമുക്ക് ഓർക്കാം. നമ്മുടെ ബലഹീനതയിൽ അവന്റെ ശക്തി തികഞ്ഞുവരുന്നതിനാൽ അവനു നമ്മെ ഇരുമ്പു പോലെ ശക്തരാക്കാൻ കഴിയും (2 കൊരിന്ത്യർ 12:9).

ആവശ്യമില്ലാത്ത അതിഥികൾ

ശില്പയും അജയ്യും ആകർഷകമായ ആ സ്ഥലത്ത് ഉല്ലാസപൂർവം മധുവിധു ആഘോഷിച്ചു. വീട്ടിൽ തിരിച്ചെത്തിയപ്പോൾ അജയ്യുടെ കാലിൽ ചൊറിച്ചിലും തടിപ്പും കാണപ്പെട്ടു. ഒരു പകർച്ചവ്യാധി വിദഗ്ദനെ അവർ കണ്ടു. പുതിയ ചെരിപ്പ് ധരിച്ചപ്പോൾ ഉണ്ടായ കുമിളകളിൽ കൂടി അണുക്കൾ പ്രവേശിച്ച് ഉണ്ടായ പ്രശ്നമാണെന്ന് അദ്ദേഹം പറഞ്ഞു. ഉല്ലാസത്തോടെ ആരംഭിച്ച ആഘോഷം അനാവശ്യമായി വന്നു ചേർന്ന "അതിഥികൾ" മൂലം പ്രയാസകരമായ അനുഭവമായി മാറി.

പാപത്തോട് പോരാടുവാൻ ദൈവത്തോട് സഹായം ചോദിച്ചില്ലെങ്കിൽ, ആവശ്യമില്ലാതെ വന്നു ചേരുന്ന അതിഥികളായ പാപവും മത്സരവും ദൈവത്തെ പ്രസാദിപ്പിച്ച് ജീവിക്കാനുള്ള തന്റെ ഹൃദയാഭിലാഷത്തിന് വിലങ്ങുതടിയാകുമെന്ന് ദാവീദിന് അറിയാമായിരുന്നു. പ്രകൃതിയിൽ ദൈവം തന്നെത്തന്നെ വെളിപ്പെടുത്തുന്നത് എങ്ങനെയെന്നും (സങ്കീർത്തനങ്ങൾ 19:1-6), ദൈവിക കല്പനകളിൽ അടങ്ങിയ ജ്ഞാനം എത്രയധികമെന്നും (വാ. 7-10) വിവരിച്ച ശേഷം, ദാവീദ് മനഃപൂർവവും മനഃപൂർവ്വമല്ലാത്തതും ആയ എല്ലാ അനുസരണക്കേടിൽ നിന്നും തന്നെ സംരക്ഷിക്കണമെന്ന് പ്രാർത്ഥിച്ചു. "മറഞ്ഞിരിക്കുന്ന തെറ്റുകളെ പോക്കി എന്നെ മോചിപ്പിക്കണമേ; സ്വമേധാ പാപങ്ങളെ അകറ്റി അടിയനെ കാക്കണമേ" (വാ.12, 13). പാപമെന്ന പകർച്ചവ്യാധി ബാധിക്കാതെ തടയാൻ യാതൊരു മാനുഷിക പ്രയത്നത്തിനും സാധിക്കുകയില്ലെന്ന് ദാവീദ് തിരിച്ചറിഞ്ഞു. അതുകൊണ്ട് ബുദ്ധിപൂർവ്വം അദ്ദേഹം ദൈവത്തിന്റെ സഹായം തേടി.

ദൈവത്തെ മാനിച്ച് ജീവിക്കാനുള്ള നമ്മുടെ സ്വപ്നത്തെ പാപം തട്ടിത്തെറിപ്പിക്കുന്നില്ല എന്ന് എങ്ങനെ ഉറപ്പാക്കും? ദൈവത്തിലേക്ക് തന്നെ കണ്ണുകളുയർത്താം, പാപം ഏറ്റു പറഞ്ഞ് അനുതപിക്കാം, ജീവിതത്തിൽ തുരന്നുകയറുന്ന അനാവശ്യമായ ആത്മീയ പരാദങ്ങളെ അകറ്റി നിർത്താൻ ദൈവിക സഹായം തേടാം.